മൂവാറ്റുപുഴ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദീൻ. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മൂവാറ്റുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ചരിത്രത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും ബോധപൂർവം വളച്ചൊടിക്കാനുള്ള ശ്രമമാണ് ക്വിസ് ചോദ്യത്തിലൂടെ നടന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ, വകുപ്പിന്റെ സോഷ്യൽ ക്ലബ്ബുകളോ, വാർഷിക കലണ്ടറോ അനുശാസിക്കുന്ന പരിപാടിയല്ല ഇത്.
ചില അധ്യാപകർ പ്രാദേശികമായി തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ഇത്തരമൊരു ശ്രമം നടത്തിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോ അധ്യാപകരോ ആയാലും ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ഭരണപരമായ നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിലാണ് വിവാദ ചോദ്യം എത്തിയത്.